മാസപ്പടിക്കേസിൽ തത്കാലം തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി
Wednesday, April 16, 2025 12:34 PM IST
കൊച്ചി: മാസപ്പടിക്കേസിൽ തത്കാലം തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രത്തിൽ രണ്ട് മാസത്തേക്ക് തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
മാസപ്പടി കേസിൽ തൽസ്ഥിതി തുടരനാണ് നിർദേശം. സമൻസ് അയക്കുന്നത് ഉൾപ്പെടെ നിർത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എല്ലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
എസ്എഫ്ഐഒ നല്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്.കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്സ ഇന്ത്യ, എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
വീണ തൈക്കണ്ടിയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കമ്പനി നിയമമനുസരിച്ച് പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്കിയ വിചാരണ അനുമതി അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി.
സേവനം നല്‍കാതെ വീണ തൈക്കണ്ടിയില്‍ 2.7 കോടി രൂപ കൈപ്പറ്റി, രാഷ്ട്രീയനേതാക്കള്‍ക്കു സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്കി, കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് നല്കി, സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി എന്നിവയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.