രാഹുലിനും സോണിയയ്ക്കുമെതിരേ ഇഡി; രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
Wednesday, April 16, 2025 10:41 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരേ കുരുക്ക് മുറുക്കി എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇഡി).
നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രാഹുലും സോണിയയും 5,000 കോടിയുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച സുപ്രധാന രേഖകളും ഇഡി കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ഇഡി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ഇഡി ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. എല്ലാ സംസ്ഥാനത്തും ഇഡി ആസ്ഥാനത്തേക്കും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.
ഇഡി ഡൽഹി റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് മേധാവി സാം പിത്രോഡ, സുമൻ ദുബെ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 25ന് കോടതി കേസ് പരിഗണിക്കും.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് വിഷയത്തോടു കോണ്ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് രാഹുലിനും സോണിയയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് തട്ടിയെടുത്തു എന്നായിരുന്നു ആരോപണം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് നാഷണൽ ഹെറാൾഡ് ഇടപാടിൽ 2012ൽ പരാതിയുമായി രംഗത്തെത്തിയത്. എജെഎൽ കന്പനിയെ ഗാന്ധി കുടുംബം തെറ്റായ മാർഗത്തിലൂടെ തട്ടിയെടുത്തുവെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി.
1938ൽ ജവഹർലാൽ നെഹ്റു പാർട്ടിയുടെ മുഖപത്രമായി ആരംഭിച്ച "നാഷണൽ ഹെറാൾഡ്’2008 ഏപ്രിലിലാണ് അച്ചടി നിർത്തിയത്. പത്രം പൂട്ടിയതിനുപിന്നാലെ കന്പനിയിലെ ഇരുനൂറോളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ ആനുകൂല്യം നൽകി. ജീവനക്കാരെ സംതൃപ്തിയോടെ പിരിച്ചുവിടണമെന്ന സോണിയ ഗാന്ധിയുടെ നിർദേശത്തെത്തുടർന്ന് 50 കോടിയിലധികം രൂപയുടെ വിരമിക്കൽ ആനുകൂല്യമാണ് മാനേജ്മെന്റ് അന്നു നൽകിയത്.
ഇതോടൊപ്പം നാഷണൽ ഹെറാൾഡിന്റെ ബാധ്യത തീർക്കാനായി 2011ൽ ഐഎസിസി 90 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചതായി പരാതിക്കാരൻ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. രാഷ്ട്രീയപാർട്ടികൾ പലിശരഹിത വായ്പ നൽകുന്നത് ഇന്ത്യയിൽ നിയമ വിരുദ്ധമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളെല്ലാം മുൻനിർത്തി 2021 ലാണ് ഇഡി ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.