സിബിഐ അന്വേഷണത്തെ നേരിടും; രാജിവയ്ക്കില്ല: കെ.എം.ഏബ്രഹാം
Monday, April 14, 2025 5:37 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം. സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കെ.എം. എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കിഫ്ബി സിഇഒ സ്ഥാനത്ത് തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെ.എം.ഏബ്രഹാം ഉന്നയിച്ചത്.
ഹര്‍ജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ട്. ധനസെക്രട്ടറിയായിരിക്കെ ഹര്ജിക്കാരൻ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പിഴ ചുമത്തിയതിന്റെ വൈരാഗ്യമാണ് ഹർജിക്കാരന്.
മുൻ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 20 കോടി രൂപയുടെ തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. തനിക്ക് എതിരായ കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഓരോ രൂപക്കും കണക്കുണ്ടെന്നും കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെ.എം.ഏബ്രഹാം പറഞ്ഞു.
കോടതി വിധിയനുസരിച്ച് രാജിവെച്ചാൽ അത് ഹർജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുതന്നെ രാജിവെക്കില്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
മുഖ്യമന്ത്രി തീരുമാനം പറഞ്ഞാൽ കിഫ്ബി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് പരിഗണിക്കാമെന്നും ഏത് അന്വേഷണത്തെയും നേരിടാമെന്നും കെ.എം.ഏബ്രഹാം വ്യക്തമാക്കി.