ഉദ്ദേശശുദ്ധിയിൽ സംശയം; എമ്പുരാൻ പ്രദർശനം തടയണമെന്ന ഹർജി തള്ളി
Tuesday, April 1, 2025 5:54 PM IST
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി.വിജേഷ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യമാണ് കോടതി തള്ളിയത്. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമ കണ്ടിരുന്നോ എന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു.
കണ്ടിരുന്നു എന്ന് മറുപടി പറഞ്ഞപ്പോൾ എന്താണ് സിനിമയ്ക്കുള്ള കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയ്ക്കെതിരെ എവിടെയും കേസുകൾ നിലവിലില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയല്ലേ ഇതെന്നും കോടതി ചോദിച്ചു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
എമ്പുരാന് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ ആരോപണം.
ഹർജി നൽകിയ വി.വി.വിജേഷിനെ ബിജെപി സസ്പെൻഡ് ചെയ്തു
എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വി.വി.വിജേഷിനെ ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്നു കാട്ടിയാണ് നടപടി.
വിജേഷ് ഹർജി നല്‍കിയത് ബിജെപിയുടെ അറിവോടെയല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.