ലാൽ സാറിന് കഥ അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ല; ആന്റണി പെരുമ്പാവൂർ
Tuesday, April 1, 2025 11:23 AM IST
കൊച്ചി: വിവാദങ്ങള്‍ എമ്പുരാന് സിനിമയ്ക്ക് തിരിച്ചടിയല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയെ സിനിമയായി കാണണമെന്നും എമ്പുരാനിൽ നിന്ന് മുറിച്ചുമാറ്റിയത് രണ്ട് മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണെന്നും ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന് കഥ അറിയാമായിരുന്നുവെന്നും ഈ വിഷയത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്.
മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം, എനിക്കറിയാം, മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നും.
മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്.
റീ എഡിറ്റിംഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിംഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല.
ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ആന്റണി പറഞ്ഞു.
ചിത്രത്തിന്റെ എഡിറ്റിംഗ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നത്. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായ പ്രവര്‍ത്തനമാണല്ലോ? പെട്ടന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ആന്റണി പെരുന്പാവൂർ പറഞ്ഞു.