അവസാന ഏഴുവിക്കറ്റ് വീണത് 22 റൺസിനിടെ; കിവീസിനെതിരേ പാക്കിസ്ഥാന് വമ്പൻ തോൽവി
Saturday, March 29, 2025 1:12 PM IST
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 73 റണ്‍സിന്റെ അപ്രതീക്ഷിത തോൽവി. കിവീസ് ഉയർത്തിയ 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദർശകർ 44.1 ഓവറില്‍ 271 റണ്‍സിന് പുറത്തായി.
83 പന്തില്‍ 78 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. സല്മാന് ആഘ (58), ഉസ്മാന് ഖാന് (39), അബ്ദുള്ള ഷഫീഖ് (36), ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
39 ഓവറില്‍ മൂന്നിന് 249 റൺസെന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ കൂട്ടത്തകർച്ചയെ നേരിട്ടത്. 39-ാം ഓവറിന്റെ നാലാം പന്തിൽ ബാബർ അസം പുറത്തായതിനു പിന്നാലെ 22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായി.
ന്യൂസിലൻഡിനു വേണ്ടി നഥാൻ സ്മിത്ത് 60 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫി രണ്ടും വില്യം ഒറൂർക്കെ, മൈക്കൽ ബ്രേസ്വെൽ, മുഹമ്മദ് അബ്ബാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ക്ക് ചാപ്മാന്റെ സെഞ്ചുറി (111 പന്തില്‍ 132) മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തില്‍ 50 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ കിവീസിനെ ചാപ്മാനും ഡാരില്‍ മിച്ചലും (76) ചേര്‍ന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയ 199 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്.
അവസാന ഓവറുകളിൽ 26 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 52 റണ്‍സടിച്ച മുഹമ്മദ് അബ്ബാസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലന്‍ഡിനെ 350ന് അടുത്തെത്തിച്ചത്.
പാകിസ്ഥാനുവേണ്ടി ഇര്ഫാന് ഖാന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആക്കിഫ് ജാവേദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. നേരത്തെ ട്വന്റി 20 പരമ്പര ന്യൂസിലന്‍ഡ് 4-1ന് സ്വന്തമാക്കിയിരുന്നു.