മൂന്നുവയസുകാരൻ വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച സംഭവം; കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും
Saturday, March 22, 2025 2:17 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നുവയസുകാരന് മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനപൂര്‍വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാൻ പോലീസ് നീക്കം. കേസില്‍ സിയാലിനെ സംരക്ഷിക്കാനാണ് പോലീസിന്റെ നീക്കം.
കേസില്‍ സിയാല്‍ ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മാലിന്യക്കുഴിക്ക് ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും കോണ്‍ട്രാക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സിയാലിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് നീക്കം നടത്തുന്നത്. രാജസ്ഥാനില്‍ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ റിഥാൻ (മൂന്ന്) ആണ് മരിച്ചത്.
ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറത്തിറങ്ങിയ സംഘം കഫറ്റീരിയയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. നാലുവയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് റിഥാന് കുഴിയിലേക്ക് വീണത്.
കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാലിന്യക്കുഴിയില്‍ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരിക്കുകയായിരുന്നു.