പാർട്ടികകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റ്; എ. പത്മകുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് ഗോവിന്ദൻ
Friday, March 14, 2025 5:57 PM IST
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങിപ്പോയ എ. പത്മകുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടികകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റാണെന്നും ഗോവിന്ദൻ പറഞ്ഞു.
മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി സമൻസ് നൽകിയത് നേരത്തെയുള്ള ഗൂഢാലോചനകളുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇഡിയുടെ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയേയും സംസ്ഥാന സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും ശ്രമമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈക്കലാക്കി ഒതുക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.