കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടി വച്ച് പിടികൂടും; ചികിത്സ നൽകും
Wednesday, March 5, 2025 2:49 PM IST
തൃശൂര്‍: അതിരപ്പിള്ളിയിലെ കാലിനു പരിക്കേറ്റ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പിന്റെ തീരുമാനം. ആനയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് നിർദേശം.
നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ദിവസം കൂടി ഡോക്ടര്‍മാരുടെ സംഘം ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സെൻട്രല്‍ സർക്കിൾ സിസിഎഫിന്റെ നിർദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. അഞ്ചിലധികം കൊമ്പൻമാർക്കൊപ്പമാണ് ഏഴാറ്റുമുഖം ഗണപതി ഇപ്പോഴുള്ളത്.
രണ്ടു ദിവസമായി ആന മുടന്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. കാൽപാദം നിലത്തുറപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ആന. മുള്ളുവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്നാണ് വനംവകുപ്പിന്റെ സംശയം. ദിവസം കഴിയുംതോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ഇരുവരുടെയും സൗഹൃദദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.