ബോഡി ബിൽഡിംഗ് താരങ്ങളെ പോലീസിൽ എടുക്കാനുള്ള നീക്കത്തിന് തിരിച്ചടി
Tuesday, March 4, 2025 4:47 PM IST
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളെ പോലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാനുള്ള നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു.
ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം. ചിത്തരേഷ് നടേശൻ അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പ് ജേതാവാണ്.
ഷിനു ചൊവ്വ ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. എന്നാൽ പോലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെടുകയായിരുന്നു. 100 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്.
ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. പോലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ പി.ജെ.ബിജുമോനാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഹർജി തീർപ്പാക്കുന്നതുവരെ നിയമനം താത്കാലികമായി സ്റ്റേ ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപിക്കും നോട്ടീസ് അയച്ചു.