ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര തൂത്തുവാരി ഇന്ത്യ
Wednesday, February 12, 2025 8:30 PM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിൽ ഇന്ത്യയ്ക്ക് സന്പൂർണ്ണ വിജയം. അഹമ്മദാബാദിൽ ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര തൂത്തൂവാരിയത്.
മൂന്നാം ഏകദിനത്തിൽ 142 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾഔട്ടായി. 38 റൺസ് വീതം എടുത്ത ടോം ബാന്റണും ഗസ് അറ്റ്കിൻസണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർമാർ.
ബെൻ ഡക്കറ്റ് 34 ഉം ജോ റൂട്ട് 24 ഉം ഫിലിപ് സാൾട്ട് 23ഉം റൺസെടുത്തു. മികച്ച തുടക്കം വിജയത്തിലെത്താൻ ഇംഗ്ലീഷ് ടീമിനായില്ല. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹർഷിത് റാണയും അക്സർ പട്ടേലും ഹർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം എടുത്തു. വാഷിംഗ്ടൺ സുന്ദറും കുൽദീപും യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 356 റൺസ് എടുത്തത്. ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയുടേയും വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരിന്റേയും അർധ സെഞ്ചുറിയുടേയും കെ.എൽ രാഹുലിന്റെ മികച്ച പ്രകടനത്തിന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
112 റൺസാണ് ശുഭ്മൻ ഗിൽ എടുത്തത്. ശ്രേയസ് അയ്യർ 78 ഉം വിരാട് കോഹ്ലി 52 ഉം റൺസെടുത്തു. കെ.എൽ രാഹുൽ 40 റൺസാണ് സ്കോർ ചെയ്തത്.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റെടുത്തു. മാർക്ക് വുഡ് രണ്ട് വിക്കറ്റുകളും സാഖിബ് മാഹ്മൂദും ഗസ് അറ്റ്കിൻസണും ജോ റൂട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിനെതിരായ ടി20 പരന്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചാന്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഈ പരന്പര വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ മാസം 20ന് ബംഗ്ലാദേശിനെതിരെ ആണ് ചാന്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം.