പകുതി വില തട്ടിപ്പ്: അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
Thursday, February 6, 2025 9:21 AM IST
തിരുവനന്തപുരം: പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി തൊടുപുഴ കുടയത്തൂര്‍ കോളപ്രയിലെ ചൂരക്കുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനായുള്ള (26) പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നല്കിയ അഞ്ചു ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
അനന്തു കൃഷ്ണന്റെ മൂന്നു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് പറയുന്നു. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതിയുടെ ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും വകമാറ്റിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങൾ അട ക്കമുള്ള സ്ത്രീകളെയാണ് വ്യാപകമായി തട്ടിപ്പിന് ഇരകളാക്കിയത്. നിലവിൽ ആയിരക്കണക്കിനു പരാതികളാണ് സംസ്ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകളിൽ എത്തിയിരിക്കുന്നത്.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടന്നത്. വാഗ്ദാനം ചെയ്ത വാഹനങ്ങളും മറ്റും കിട്ടാതെ വന്നതോടെയാണ് പരാതി ഉയർന്നത്.
സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന അനന്തു കൃഷ്ണൻ തട്ടിപ്പിന് തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മിക്ക രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ അണിനിരത്തിയാണ് ഇയാൾ പദ്ധതിക്ക് പ്രചാരമുണ്ടാക്കിയത്.