രണ്ടരവയസുകാരിയുടെ മരണം: ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും
Wednesday, February 5, 2025 11:22 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പോലീസ് ചോദ്യം ചെയ്യും. ഇയാളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ വേളയിൽ ഹരികുമാർ കുറ്റം നിഷേധിക്കുകയും താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ പറഞ്ഞിരുന്നു. ചികിത്സ വേണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രതിയുടെ മാനസികനില പരിശോധിക്കാൻ കോടതി നിർദേശിച്ചു. അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. നിലവിൽ നെയ്യാറ്റിൻകര സബ് ജയിലിൽ റിമാന്‍ഡിലാണ് ഹരികുമാർ.
ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിച്ചുവെന്ന കേസിൽ ഹരികുമാറിന്റെ സഹോദരിയും ദേവേന്ദുവിന്റെ അമ്മയുമായ ശ്രീതു അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്. ബാലരാമപുരം സ്വദേശി ഷിജുവിനെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
പത്തോളം പേരിൽ നിന്നും ഇവർ പണം തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ശ്രീതുവിന് പങ്കുണ്ടൊയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം റൂറൽ എസ്പി. കെ.എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.