എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Monday, October 21, 2024 9:18 PM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യക്കു പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
എത്രയും പെട്ടെന്ന് പോലീസ് അന്വേഷണം പൂർത്തിയാക്കും. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
അതേസമയം എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴി പോലീസ് എടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശാന്തന്റെ മൊഴി എടുത്തത്. പെട്രോൾ പമ്പിന്റെ എൻഒസിക്കായി എഡിഎമ്മിന് കൈക്കൂലി നൽകിയെന്നാണ് ആരോപണം.
എന്നാൽ കേസിൽ ദിവ്യയെ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പോലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.