അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല
Monday, October 21, 2024 3:44 PM IST
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ചശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. ഇന്നത്തെ സിറ്റിംഗിൽ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പബ്ലിക് പ്രൊക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജഡ്ജ് അറിയിക്കും. എന്ന് സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുൾ റഹീം ജയിലില്‍ കഴിയുകയാണ്. 2006 നവംബറില്‍ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്‍ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള്‍ റഹീമിനു വധശിക്ഷ ലഭിച്ചത്.
കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്. കാര്‍ യാത്രയ്ക്കിടെ അബ്ദുള്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടി ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.