തീവ്രന്യൂനമർദം ചുഴലിക്കാറ്റാകും; ഒരാഴ്ച ഇടിയോടുകൂടി മഴയെത്തും, ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Monday, October 21, 2024 3:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദം രൂപപ്പെട്ടു. ചൊവ്വാഴ്ച രാവിലെയോടെ തീവ്രന്യുനമർദമായും ബുധനാഴ്ച ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് ഒക്ടോബർ 24ന് ഒഡീഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ട്.
മധ്യപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യുനമർദം അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തുനിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.