നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ല: ദിവ്യയുടെ ആരോപണങ്ങൾ തള്ളി ഗംഗാധരന്
Sunday, October 20, 2024 12:34 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിലെ പി.പി. ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ലെന്നും തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞതെന്നുമാണ് ഗംഗാധരൻ വ്യക്തമാക്കിയത്.
നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരൻ പറഞ്ഞു. എഡിഎമ്മിനെതിരെ ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്നും ദിവ്യയുടെ മുന്‍കൂർ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ല. എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയത്.
ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം ചെയ്തിട്ടുണ്ട്. വിജിലൻസിന് നൽകിയ പരാതി എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ്. എഡിഎം തന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താൻ സംശയിക്കുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയിൽ പെരുമാറ്റം എഡിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരൻ പറഞ്ഞു.