സെഞ്ചുറിക്കരികെ വീണ് പന്ത്; ന്യൂസിലന്ഡിനെതിരേ ഇന്ത്യയ്ക്ക് ലീഡ്
Saturday, October 19, 2024 3:42 PM IST
ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പന്തിന് ഒരു റണ്ണകലെ ശതകം നഷ്ടമായി. പരിക്കേറ്റ പന്ത് സര്‍ഫറാസിനൊപ്പം മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി കാഴ്ചവെച്ചത്. 105 പന്തില്‍ നിന്നും 99 റണ്‍സാണ് അദ്ദേഹം നേടിയത്.
ഏഴാം ടെസ്റ്റ് സെഞ്ചുറി അദ്ദേഹം നേടുമെന്ന് കരുതിയെങ്കിലും റൂര്‍ക്ക് അദ്ദേഹത്തെ മടക്കി. അതേസമയം, ഏറ്റവും വേഗത്തില്‍ 2,500 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി പന്ത് മാറി. എം.എസ്. ധോണിയുടെ പേരിലുള്ള റിക്കാർഡ് ആണ് അദ്ദേഹം മറികടന്നത്. 69 ഇന്നിംഗ്സുകളിലായിരുന്നു ധോണിയുടെ നേട്ടം. 62 ഇന്നിംഗ്സുകളിലാണ് പന്ത് നാഴികക്കല്ലിലെത്തിയത്. കരഘോഷങ്ങളോടെയാണ് കാണികള്‍ അദ്ദേഹത്തെ മടക്കി അയച്ചത്.
ചായയ്ക്കായി പിരിയുമ്പോൾ 90.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇതോടെ ഇന്ത്യയ്ക്ക് 82 റണ്‍സ് ലീഡായി. 16 പന്തുകളില്‍ നിന്നും 12 റണ്‍സുമായി കെ.എല്‍. രാഹുല്‍ മടങ്ങി. 10 പന്തുകളില്‍ നിന്നും നാലു റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്‍സൊന്നുമെടുക്കാതെ അശ്വിനുമാണ് ക്രീസിലുള്ളത്.
നേരത്തെ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സര്‍ഫറാസ് ഖാന് നടത്തിയത്. 195 പന്തില്‍ 150 റണ്‍സ് അദ്ദേഹം നേടിയിരുന്നു. നാലാം ദിനത്തിലെ ആദ്യ 10 ഓവറില്‍ ഇന്ത്യ 49 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.