നവീന്‍ ബാബുവിനെതിരായ പരാതി വ്യാജം? പാട്ടക്കരാറിലും പരാതിയിലും വ്യത്യസ്ത ഒപ്പുകള്‍
Saturday, October 19, 2024 8:48 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. അദ്ദേഹത്തിനെതിരായുള്ള കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. കൈക്കൂലി സംബന്ധിച്ച പരാതിയിലും പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും പ്രശാന്തന്റെ ഒപ്പുകള്‍ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തുന്നത്.
നേരത്തെ, പരാതിക്കാരന് പ്രശാന്തന് പറഞ്ഞിരുന്നത് പെട്രോള്‍ പമ്പിന് ഈ മാസം എട്ടിന് എന്‍ഒസി അനുവദിച്ചുവെന്നായിരുന്നു. എന്നാല്‍ രേഖകള്‍ പ്രകാരം എഡിഎം എന്‍ഒസി അനുവദിച്ചത് ഒന്‍പതിന് വൈകുന്നേരം മൂന്നിനാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.
കഴിഞ്ഞദിസവമാണ് എഡിഎം നവീന്‍ ബാബു കണ്ണൂരിലെ വീടിനുള്ളില്‍ തുങ്ങിമരിച്ചത്. നേരത്തെ കളക്ട്രേറ്റില്‍ അദ്ദേഹത്തിനായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തിനെതിരേ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
സംഭവത്തില്‍ ദിവ്യയ്ക്കെതിരേ നവീന്‍ ബാബുവിന്റെ സഹോദരന് പരാതി നല്‍കിയിരുന്നു. നിലവില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ എത്തിയതെന്നാണ് ദിവ്യ നല്കിയ മുന്‍ കൂര് ജാമ്യഹര്‍ജിയില്‍ പറയുന്നത്.
അതേ സമയം, യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴി പോലീസ് എടുത്തു. ദിവ്യക്കെതിരേ കളക്ടറേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ മൊഴി നല്‍കിയെന്നാണ് സൂചന. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്കി.
ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിത്തിൽ എല്ലാവരും ഞെട്ടിത്തരിച്ചെന്നും ജീവനക്കാര്‍ മൊഴി നല്കി. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും ജീവനക്കാര്‍ പങ്കെടുത്തവര്‍ പോലീസിനോട് പറഞ്ഞു.