സ്വതന്ത്ര എംഎൽഎമാരുടെ നീക്കങ്ങൾ നിരീക്ഷിച്ച് സിപിഎം
Saturday, September 28, 2024 4:50 PM IST
കോഴിക്കോട്: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര എംഎൽഎമാരുടെ നീക്കങ്ങൾ നിരീക്ഷിച്ച് സിപിഎം. അൻവറിനോടു മുന്‍പ് അനുഭാവ നിലപാടു പുലർത്തിയിട്ടുള്ള സ്വതന്ത്രന്മാരെല്ലാം ചേർന്ന് പാർട്ടിക്കു ക്ഷീണമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിന് ഇല്ലാതില്ല.
തീപ്പന്തമായി ആളിക്കത്തുമെന്ന സ്വയം പ്രഖ്യാപിച്ച പി.വി.അൻവറിനൊപ്പം സ്വതന്ത്ര എംഎൽഎമാരും കൂടെ കത്തുമോ എന്ന ചർച്ച അണികളിൽ സജീവ ചർച്ചയാണ്. മുന്‍പ് അൻവറിനെ അനുകൂലിക്കുകയും പി. ശശിയെ പേരെടുത്തു പറഞ്ഞു വിമർശിക്കുകയും ചെയ്ത മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് വിവാദം കൊടുന്പിരികൊണ്ട സാഹചര്യത്തിൽ പെട്ടന്ന് നിലപാടു മാറ്റാൻ നിർബന്ധിതനായി.
കുന്നമംഗലം എംഎൽഎ പി.ടി.എ. റഹീമാകട്ടെ തന്ത്രപരമായാണു നിലകൊള്ളുന്നത്. ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ മിണ്ടാതിരുന്ന താനൂർ എംഎൽഎയും കായികമന്ത്രിയുമായ അബ്ദുറഹിമാൻ ഒടുവിൽ കഴിഞ്ഞദിവസം അൻവറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി. ജലീൽ, കുന്നമംഗലം എംഎൽഎ പി.ടി.എ. റഹീം എന്നിവരെല്ലാം അൻവറിനെ പോലെ യൂഡിഎഫിൽനിന്ന് ഇടതു ചേരിയിലേക്ക് എത്തിയവരാണ്.
താനൂർ എംഎൽഎയായ മന്ത്രി അബ്ദുറഹിമാനും ഇതേ ഗണത്തിൽപ്പെട്ടയാളാണ്. അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടിക്കും യോജിക്കാത്തത് എന്നായിരുന്നു അബ്ദുറഹിമാന്റെ പ്രതികരണം. ഒരുഘട്ടത്തിൽ അൻവറിനെ പിന്തുണച്ച് കെ.ടി.ജലീൽ രംഗത്തെത്തിയത് ചർച്ചാവിഷയമായിരുന്നു.
തിരുവനന്തപുരത്ത് വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരാൻ പോർട്ടൽ ആരംഭിക്കുമെന്നായിരുന്നു ജലീലിന്റെ പരസ്യ പ്രതികരണം. പരാതികൾ അറിയിക്കാൻ വാട്സാപ് നന്പർ ജലീൽ പുറത്തുവിടുകയും ചെയ്തു.
എന്നാൽ കളങ്കിതരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ജലീലിന്റെ സഹായം ആവശ്യമില്ലെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ചത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസം തന്റെ നിലപാട് അറിയിക്കുമെന്നാണ് കെ.ടി.ജലീൽ പ്രതികരിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുന്‍പുവരെ ഇവരെ വെല്ലുന്ന തരത്തിൽ സിപിഎമ്മിനെ വാഴ്ത്തിയ സ്വതന്ത്രനായിരുന്നു പി.വി.അൻവർ.
പാർട്ടിയെ ബോധ്യപ്പെടുത്താനായി പലരും അൻവറിനെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും മുൻ എംഎൽഎമാരടക്കമുള്ള സ്വതന്ത്രന്മാർ സർക്കാരിനു ഭീഷണിയായി അൻവറിന്റെ കൂടെ ഒന്നിക്കുമോ എന്നറിയാൻ പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉപയോഗിച്ചും സിപിഎം നിരീക്ഷണം നടത്തുന്നുണ്ട്.
പുതിയതായി പാർട്ടി രൂപീകരിക്കുമോ അതോ മറ്റേതെങ്കിലും മുന്നണിയിലേക്കു പോകുമോ എന്നൊന്നും അൻവർ വ്യക്തമാക്കിയിട്ടില്ല. അൻവറിന്റെ ആരോപണങ്ങളെ വിലകുറച്ചു കാണാൻ അദേഹം കോണ്‍ഗ്രസാണെന്ന പിണറായിയുടെ പരാമർശം കോണ്‍ഗ്രസും ലീഗും വിട്ട് സിപിഎമ്മിനൊപ്പം യാത്ര ചെയ്യുന്ന സ്വതന്ത്രൻമാർക്ക് വലിയ ഷോക്കായിട്ടുണ്ട്.
കാരാട്ട് റസാഖ്, കെ.ടി.ജലീൽ എംഎൽഎ, പി.ടി.എ. റഹീം എൽഎംഎ, മന്ത്രി അബ്ദുറഹ്മാൻ എന്നിവരും അൻവറിനെ പോലെ യുഡിഎഫിൽനിന്ന് ഇടതുപാളയത്തിലെത്തിയവരാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ യുഡിഎഫിനെ തറപറ്റിക്കാൻ അടവുനയത്തിന്റെ ഭാഗമായി സ്വതന്ത്രന്മാരെ സിപിഎം കൂടെകൂട്ടിയതാണ്.