ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; വനംവകുപ്പിനെതിരേ ആഞ്ഞടിച്ച് പി.വി.അന്‍വര്‍
Monday, September 23, 2024 2:50 PM IST
നിലന്പൂർ: വനംവകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി പി.വി.അൻവര്‍ എംഎല്‍എ. വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞിട്ടുണ്ടെന്ന് അൻവർ പറഞ്ഞു
നിലമ്പൂരിൽ വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു വിമർശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും എംഎൽഎ പറഞ്ഞു.
ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്.
വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്.
മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ല.
കെ സുധാകരൻ വനം മന്ത്രിയായിട്ട് ഒന്നും ശരിയായില്ല. പിന്നല്ലെ പാവം ശശീന്ദ്രൻ വിചാരിച്ചിട്ടെന്നും അൻവര്‍ പറഞ്ഞു. വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇത് ശരിയല്ല.
നിയമസഭ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.