പൂരവിവാദം: എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നു സർക്കാരിനു കൈമാറും
Monday, September 23, 2024 1:29 PM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഗൂഢാലോചനയില്ലെന്നും ബാഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമുള്ള ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും.
സർക്കാരാകും റിപ്പോർട്ട് സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രത്യേകിച്ച് ആർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്യാത്ത റിപ്പോർട്ടായതിനാൽ ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക. ഉദ്യോഗസ്ഥതല ഗുരുതര വീഴ്ച ഇല്ലാത്തതിനാൽ പ്രത്യേക ശിപാർശയും റിപ്പോർട്ടിലില്ല.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ നിലപാടുകളെ മാത്രം തള്ളിയ എഡിജിപിയുടെ റിപ്പോർട്ടിൽ അന്നു തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനേയും അദ്ദേഹം തന്നെ ന്യായീകരിക്കുന്നു.
ആർഎസ്എസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത്കുമാറാണ് പോലീസിനായി പൂരം കലക്കിയതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേ അദ്ദേഹം തന്നെ നൽകിയ റിപ്പോർട്ട് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സിപിഐയും പ്രതിപക്ഷവും തള്ളിയിട്ടുണ്ട്.
എഡിജിപിയുടെ റിപ്പോർട്ടിലെ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ഭാഗം തള്ളിയ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും മുൻമന്ത്രിയുമായ വി.എസ്. സുനിൽകുമാർ റിപ്പോർട്ടിലെ വിശ്വാസ്യതയെ ചോദ്യം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും തിരിച്ചടിയായിരിക്കുകയാണ്.