ചാഞ്ചാട്ടത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്; 54,000 രൂപയിൽത്തന്നെ
Monday, July 15, 2024 11:41 AM IST
കൊച്ചി: രണ്ടുദിവസത്തെ കുതിപ്പിനും രണ്ടുദിവസത്തെ വിശ്രമത്തിനും ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 54,000 രൂപയിലും ഗ്രാമിന് 6,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,605 രൂപയായി.
നേരത്തെ വ്യാഴാഴ്ച സ്വർണവില പവന് 160 രൂപയും വെള്ളിയാഴ്ച 240 രൂപയും വർധിച്ചിരുന്നു. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും കുറഞ്ഞത്.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്നാണ് 12ന് വീണ്ടും 54,000 കടന്നത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള തലത്തിൽ, ഫ്ലാറ്റ് നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.10 ഡോളർ (0.05%) ഉയർന്ന് 2,411.60 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.