കോളറ സംശയം: ഭിന്നശേഷിക്കാരുടെ ഹോസ്റ്റല്‍ അടച്ചു
Tuesday, July 9, 2024 5:04 PM IST
നെയ്യാറ്റിന്‍കര: വയറിളക്കം ബാധിച്ച് മരിച്ച യുവാവ് താമസിച്ചിരുന്ന ദിവ്യാംഗ ഹോസ്റ്റല്‍ താത്കാലികമായി അടച്ചു. യുവാവിന്റെ മരണകാരണം കോളറയാണോയെന്ന് സംശയമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹോസ്റ്റലിലെ ഏഴ് അന്തേവാസികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന ആറു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും ഒരാളെ എസ്എടി ആശുപത്രിയിലേയ്ക്കും മാറ്റിയിട്ടുണ്ട്.
നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലെ അനുവാണ് (26) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഹോസ്റ്റലില്‍ എത്തി പരിശോധന നടത്തി. തുടർ പരിശോധനകൾക്കും സാധ്യതയുണ്ട്.
നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനും ആരോഗ്യവിഭാഗം അധികൃതരും ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. തുടർന്നാണ് കോളറ സംശയം കണക്കിലെടുത്ത് ഹോസ്റ്റല്‍ അടയ്ക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കിയത്.