പ്രളയക്കെടുതിയിൽ വലഞ്ഞ് ആസാം; മരണസംഖ്യ 66 ആയി
Monday, July 8, 2024 10:38 AM IST
ഗോഹട്ടി: ആസാം ജനത പ്രളയ ദുരിതത്തിലായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോൾ മരണസംഖ്യ ഇതുവരെ 66 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് കുട്ടികളടക്കം എട്ടുപേർ കൂടി മരിച്ചു.
കച്ചാർ (ഒന്ന്), ധുബ്രി (രണ്ട്), ഗോൾപാറ (ഒന്ന്), നാൽബാരി (രണ്ട്), ധേമാജി (ഒന്ന്), ശിവസാഗർ (ഒന്ന്) ജില്ലകളിലാണ് മരണം സംഭവിച്ചത്.
ആസാം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്തെ 35 ജില്ലകളിൽ 28 എണ്ണവും ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഇത് 3,446 ഗ്രാമങ്ങളിലായി 22,74,289 പേരെ ബാധിച്ചു.
68,432.75 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. വെള്ളപ്പൊക്കത്തിൽ പല ജില്ലകളിലും റോഡുകളും പാലങ്ങളും തീരങ്ങളും തകർന്നു. 269 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,689 പേർ അഭയം പ്രാപിച്ചിട്ടുണ്ട്.
ബ്രഹ്മപുത്ര, ബുർഹിദിഹിംഗ്, ദിഖൗ, ദിസാംഗ്, ധൻസിരി, കോപിലി, ബേക്കി, സങ്കോഷ്, ബരാക്, കുഷിയാര എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നതായും അപകടനിലയ്ക്ക് മുകളിൽ ഒഴുകുന്നതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജോര്‍ഹട്ട് മുതല്‍ ധുബ്രി വരെ പലയിടങ്ങളിലും അപകട നിലയ്ക്കും രണ്ട് അടി മുകളിലാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളെ കച്ചാർ, ബാർപേട്ട, ബോംഗൈഗാവ്, ദിബ്രുഗഡ്, ജോർഹട്ട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ കാസിരംഗ ദേശീയോദ്യാനത്തിന്റെയും കടുവാ സങ്കേതത്തിന്റെയും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പാർക്കിനുള്ളിലെ 233 ക്യാമ്പുകളിൽ 68 എണ്ണം ഇപ്പോഴും വെള്ളത്തിലാണ്. പട്രോളിംഗിനും മറ്റുമായി വനപാലകർ അവിടെ തങ്ങുകയാണ്.
ഞായറാഴ്ച വരെ ആറ് കാണ്ടാമൃഗങ്ങളും 98 മാനുകളും ഉൾപ്പെടെ 129 മൃഗങ്ങൾ ചത്തു. മറ്റ് 96 മൃഗങ്ങളെ രക്ഷപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്ച കാംരൂപ് ജില്ലയിലെ പലാഷ്ബരി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അന്തേവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി വീണ്ടും സംസാരിച്ചു.