തോരാ മഴ തീരാ ദുരിതം ; സംസ്ഥാനത്ത് വ്യാപക നാശം
Wednesday, June 26, 2024 6:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും വീടുകൾ തകര്‍ന്നു. തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറി. മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി.
ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങൽക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി. തിരുവവന്തപുരം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുമ്പിലെ പരസ്യ ബോർഡ് ശക്തമായ കാറ്റിൽ നിലംപൊത്തി.
കോഴിക്കോട് നാദാപുരത്ത് വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഇടുക്കി ദേവികുളത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇടുക്കി ജില്ലയിലെ രാത്രി യാത്രയ്ക്ക് ജില്ലാഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റി.
പൊന്നാനി അലിയാർപള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും സമാനമായി കടലാക്രമണം ഉണ്ടായി. ഇവിടെയും വീടുകളിൽ വെള്ളം കയറി. അലിയാർ പള്ളിയിൽ റോഡിലേക്കും വെള്ളം കയറി. തൃശൂർ കാരവ കടപ്പുറത്ത് കടലാക്രമണം രൂക്ഷമാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിട്ടു.