കോട്ടയത്തെ ആകാശപാത പൊളിച്ചു കളയേണ്ടി വരും: മന്ത്രി ഗണേഷ്
Wednesday, June 26, 2024 1:25 PM IST
തിരുവനന്തപുരം: കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ. ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതി നടപ്പിലാക്കാന്‍ ഏല്‍പ്പിച്ചിരുന്നത് റോഡ് സുരക്ഷാ വകുപ്പിനെയാണ്. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിക്ക് വേണ്ടിയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
ആ മാനദണ്ഡത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പദ്ധതി വന്നത്. വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ആകാശപാതയിൽ യുഡിഎഫ് സർക്കാർ പണം ദുർവ്യയം ചെയ്തു. മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ. മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണെന്നും ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് തിരുവഞ്ചൂർ സഭയിൽ ആവശ്യപ്പെട്ടത്. പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി 18 ലക്ഷം രൂപയ്ക്ക് പുറമേ ഒരു കോടി 65 ലക്ഷം കൂടി വേണമെന്നും ഈ തുക എംഎല്‍എ ഫണ്ടില്‍നിന്ന് നല്‍കാമോ എന്നും ജില്ലാ കളക്ടര്‍ തന്നോട് ചോദിച്ചു.
ഏതുവിധേനയും പണി പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശ്യത്തിലാണ് ആ തുക നല്‍കാമെന്ന് താന്‍ അറിയിച്ചത്. ഇതേ കാലഘട്ടത്തില്‍ തുടങ്ങിയ മറ്റ് ആകാശപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ ചർച്ചയായിരുന്നു. സാമൂഹിക മാധ്യങ്ങളിലും ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു.