അവസാനം മാർട്ടിനസ് രക്ഷകനായി; ചിലിയെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ
Wednesday, June 26, 2024 9:43 AM IST
ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
ന്യൂജഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. ആദ്യപകുതിയിൽ ഇരുപക്ഷത്തുനിന്നും കാര്യമായ മുന്നേറ്റമുണ്ടായില്ല. സാക്ഷാൽ ലയണൽ മെസി മധ്യഭാഗത്തേക്കിറങ്ങി കളിച്ചിട്ടും ഫലമുണ്ടായില്ല. പ്രതിരോധത്തിലൂന്നി കളിച്ച ചിലിക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല.
36-ാം മിനിറ്റില്‍ മെസിയുടെ ഷോട്ട് പുറത്തുപോയി. ആദ്യപകുതി ഗോൾരഹിതമായതോടെ രണ്ടാം പകുതിയില്‍ അര്‍ജന്റീന കൂടുതൽ ആക്രമണോത്സുകരായി. ചിലിയൻ ഗോൾമുഖത്തേക്ക് ഷോട്ടുകളുതിർന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. നിക്കോ ഗോണ്‍സാലസിന്റെ ഗോളെന്നുറച്ച ഷോട്ട് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ തട്ടിയകറ്റി.
ഒടുവിൽ ലൗട്ടാറോ മാര്‍ട്ടിനസിനേയും ഡിമരിയയേയും കളത്തിലിറക്കിയ സ്കലോണിയുടെ നീക്കം ഫലംകണ്ടു. 86-ാം മിനിറ്റില്‍ മാര്‍ട്ടിനസ് വലകുലുക്കി.
വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ക്വാർട്ടറിൽ കടന്നത്.
അതേസമയം, ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ കാനഡ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 74–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡാണ് കാനഡയുടെ വിജയഗോൾ നേടിയത്.