സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ രക്ഷകർ പാർട്ടി നേതാക്കൾ; തുറന്നടിച്ച് സിപിഎം മുൻ നേതാവ്
Tuesday, June 25, 2024 7:20 PM IST
കണ്ണൂർ: സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ട് സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസ്. സ്വർണക്കടത്ത്, ക്വട്ടേഷൻ ക്രിമനൽ സംഘങ്ങളുടെ രക്ഷകർ നേതാക്കളിലെ ചിലരാണെന്ന് മനു തുറന്നടിച്ചു. പാർട്ടി മെന്പർഷിപ്പ് പുതുക്കാത്തതിന്റെ പേരിൽ സിപിഎമ്മിൽനിന്നും പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ് മനുവിന്റെ വെളിപ്പെടുത്തൽ.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളിലെ ചിലർക്ക് നേതാക്കളുമായുള്ള ബന്ധങ്ങൾ പാർട്ടിക്കുള്ളിൽ ആദ്യം ചൂണ്ടിക്കാട്ടിയത് താനാണ്. പാർട്ടിയെ മറയാക്കി തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചും ഇവർക്ക് സംരക്ഷണം നൽകുന്ന നേതാക്കളെക്കുറിച്ചും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും താൻ പരാതി നൽകിയിരുന്നു. പാർട്ടിക്കുള്ളിൽ തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആദ്യമെല്ലാം തന്റെ പരാതി നേതൃത്വം നിസാരവത്കരിച്ചു. തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ അന്വേഷണ കമ്മീഷനെ വച്ചെങ്കിലും ആരോപണ വിധേയരായവരെ വെള്ളപൂശുന്ന നിലപാടാണ് ഉണ്ടായത്.
സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് താൻ ആരോപണം ഉന്നയിച്ചവർ ഇപ്പോഴും പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയുടെ ആളുകളെന്ന രീതിയിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്.
തിരുത്തൽ ഉണ്ടാകില്ലെന്ന് ബോധ്യമായതോടെ പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും അംഗത്വം പുതുക്കാതിരിക്കുകയുമായിരുന്നു. മൂന്ന് കമ്മിറ്റികളിൽ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടണമെന്നാണ് പാർട്ടി നിയമം.
എന്നാൽ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല. തന്നെ പുറത്താക്കിയതോടെ നിലപാടുകൾ തിരുത്താൻ പാർട്ടി തയാറല്ലെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണെന്നും മനു തോമസ് പറഞ്ഞു.
തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി സെനറ്റ് മെന്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മനു തോമസിനെ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് പുറത്താക്കാൻ തീരുമാനിച്ചത്.
അംഗത്വം പുതുക്കാത്തതിനാലാണ് നടപടിയെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. മനു തോമസിന്റെ തുറന്നു പറച്ചിൽ കണ്ണൂർ സിപിഎം നേതൃത്വത്തെ അന്പരപ്പിലാക്കിയിട്ടുണ്ട്.