മലബാറിലെ പ്ലസ്വണ് സീറ്റ് പ്രശ്നം; പരിഹരിക്കാന്‍ രണ്ടംഗസമിതി
Tuesday, June 25, 2024 3:49 PM IST
തിരുവനന്തപുരം: മലബാറിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഹയര്‍സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും മലപ്പുറം ആര്ആര്ഡിയുമാണ് സമിതി അംഗങ്ങള്‍. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും.സമിതി ജൂലൈ അഞ്ചിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം 7,478 സീറ്റുകളുടെയും കാസര്‍ഗോഡ് 252 സീറ്റുകളുടെയും പാലക്കാട് 1,757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് ഏഴ് താലൂക്കില്‍ സയന്‍സ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താത്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ജൂലൈ രണ്ടിന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നാലുവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക്തല സ്ഥിതി വിവരക്കണക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് കഴിഞ്ഞു.
നിലവില്‍ ജൂലൈ 31 നകം അഡ്മിഷന് അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ്വണ് പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ് നല്കി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
നേരത്തെ, പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമുണ്ടായി. മലബാറിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധിയില്‍ കഴിഞ്ഞദിവസങ്ങളിലും വ്യാപക പ്രതിഷേധമാണുയര്‍ന്നത്. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് എന്നീ സംഘടനകളൊക്കെ പ്രതിഷേധിച്ചിരുന്നു.
ഇതോടെയാണ് വിദ്യാര്‍ഥി സംഘടനകളുമായി ഇന്നുച്ചയ്ക്ക് രണ്ടിന് ശിവന്‍കുട്ടി ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരമടക്കം അടുത്താഴ്ച ആരംഭിക്കാനായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.