സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്; ടി.പി. കേസ് പ്രതികളെയും, എന്റെ ചോദ്യങ്ങളെയും: കെ.കെ. രമ
Tuesday, June 25, 2024 12:43 PM IST
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തള്ളിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.കെ. രമ എംഎല്‍എ. വിഷയത്തിൽ രമ അടിയന്തരപ്രമേയാനുമതി തേടിയിരുന്നു. എന്നാല്‍ നടക്കാത്ത കാര്യത്തില്‍ അടിയന്തരപ്രമേയം അംഗീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ നോട്ടീസ് തള്ളുകയായിരുന്നു.
പ്രതികളെ വിട്ടയയ്ക്കാന് നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് സ്പീക്കറല്ല മറിച്ച് മുഖ്യമന്ത്രിയായിരുന്നെന്ന് രമ പറഞ്ഞു. വിഷയത്തില്‍ പിണറായി വിജയന്റെ മുഖത്ത് നോക്കി ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. എന്നാല്‍ തന്റെ ചോദ്യങ്ങളെ മുഖ്യമന്ത്രിയും സിപിഎമ്മും ഭയപ്പെടുന്നു. അതിനാലാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ അനുമതി നിഷേധിച്ചതെന്നും അവർ പറഞ്ഞു.
ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ശിക്ഷ ഇളവിന് ശിപാര്‍ശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയായിരുന്നു.
നിയമപരമായി നിലനില്‍ക്കില്ലെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനെമടുത്തത് തങ്ങള്‍ കൂടെയുണ്ടെന്ന് പ്രതികളെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്താനാണ്. അവരെ പുറത്തുവിട്ടില്ലെങ്കില്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ നിമിത്തം സിപിഎം സംസ്ഥാന നേതൃത്വം ജയിലിലാകുമെന്നും രമ ആരോപിച്ചു.
സിപിഎം പ്രതികളെ ഭയപ്പെടുന്നു. ഇത്രയധികം പരോള്‍ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കള്‍ പലരും ടി.പി. കേസ് പ്രതികളെ ജയിലില്‍ കണ്ടതായും അവർ ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ജനാധിപത്യ കേരളത്തോടുമുള്ള അവഹേളനമാണ്. നീക്കത്തെ തങ്ങള്‍ അതിശക്തമായി ചെറുക്കും. വിഷയത്തില്‍ ഗവര്‍ണറെ കാണുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ടി.പി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടി.കെ. രജീഷ്, അണ്ണന് സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് സ്പെഷല്‍ ഇളവ് നല്‍കാനുള്ള വഴിവിട്ട നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.