സ്വര്‍ണം വാങ്ങാനെത്തിയ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി കവർച്ച; മുഖ്യപ്രതികള്‍ അറസ്റ്റില്‍
Tuesday, June 25, 2024 11:42 AM IST
മലപ്പുറം: സ്വര്‍ണം വാങ്ങാനെത്തിയ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി19 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. തില്ലങ്കേരിയില്‍ നിന്നാണ് ഇവരെപിടികൂടിയത്.
കേസില്‍ നേരത്തെ, കോഴിക്കോട് സ്വദേശികളായ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47) എന്നിവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി ജിഷ്ണു (24), തൃശൂര്‍ സ്വദേശി സുജിത് (37) എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
മാര്‍ച്ച് 16ന് പുലര്‍ച്ചെ 5.12നാണ് കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലേക്ക് സ്വര്‍ണം വാങ്ങാനായി മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമ ആര്. ബാലസുബ്രഹ്മണ്യം പൂക്കോട്ടൂര്‍ അറവങ്കരയില് ടൂറിസ്റ്റ് ബസിലെത്തിയപ്പോള്‍ സംഘം കവര്‍ച്ച നടത്തുകയായിരുന്നു.
ജ്വല്ലറി ഉടമ സ്വര്‍ണം വാങ്ങാനെത്തുന്ന വിവരം പ്രതികളിലൊരാളായ അജ്മലിന് ലഭിച്ചിരുന്നു. അജ്മല്‍ ഈ കാര്യം ജിഷ്ണുമായി ആലോചിച്ചു. ജിഷ്ണു ഷിജു മുഖേന കണ്ണൂരില്‍ നിന്നും നാല് പ്രതികളെ പരിചയപ്പെടുത്തി. ഇവരാണ് പണം തട്ടിയെടുത്തത്.
സംഭവത്തില്‍ ബാലസുബ്രഹ്മണ്യം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കവര്‍ച്ച നടത്തിയവരെ രക്ഷപ്പെടുത്താന്‍ സഹായിച്ച രണ്ടുപേരെയാണ് പോലീസ് ആദ്യം അറസ്റ്റു ചെയ്തത്. തുടര്‍ന്നാണ് മറ്റു പ്രതികളെയും പിടികൂടിയത്. കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.