ചെന്നൈ: ശ്രീലങ്കന്‍ സേന അറസ്റ്റുചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാട് സ്വദേശികളായ 37 പേരാണ് മത്സ്യബന്ധത്തിനിടെ അറസ്റ്റിലായത്.

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിനാണ് ശ്രീലങ്ക മത്സ്യത്തൊഴിലാളികളെ പിടികൂടി തടവിലാക്കിയിരിക്കുന്നത്. മൂന്ന് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റിലായിരിക്കുന്നവരെയും അവരുടെ ബോട്ടുകളും എത്രയും വേഗം മോചിപ്പിക്കാന്‍ നയതന്ത്രപരമായി ഇടപെടണമെന്നാണ് സ്റ്റാലിന്‍ അയച്ച കത്തിലുള്ളത്. പിടിയിലായവരെ സന്ദര്‍ശിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ അസോസിയേഷനുകള്ളിലുവള്ളര്‍ക്ക് അനുമതി ലഭിക്കുന്നതിനും ഇടപെടണമെന്നും അദ്ദേഹം വിദേശകാര്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.