ഭരണഘടനയുമായി പാർലമെന്റിലെത്തി പ്രതിപക്ഷം; അടിയന്തരാവസ്ഥ പരാമർശിച്ച് പ്രധാനമന്ത്രി
Monday, June 24, 2024 11:47 AM IST
ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിലെത്തിയത് ഭരണഘടനയുടെ ചെറിയ പതിപ്പുമായി. പ്രോടെം സ്പീക്കർ സ്ഥാനത്തുനിന്ന് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ അടക്കം പ്രതിഷേധിച്ചായിരുന്നു നടപടി.
എന്നാൽ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനപോലും വിസ്മരിക്കപ്പെട്ടു. ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും മോദി പറഞ്ഞു.
അതേസമയം ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ വിട്ടുനിന്നു. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്.ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ് പ്രോടെം സ്പീക്കറുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രിക്ക് ശേഷം ഇവരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചെങ്കിലും മൂവരും പോയില്ല.