ആസാം പ്രളയം: മരിച്ചവരുടെ എണ്ണം 27 ആയി; ദുരിതത്തിലായത് നാലു ലക്ഷത്തോളം പേർ
Saturday, June 22, 2024 1:25 PM IST
സിൽച്ചാർ: ആസാമിൽ ഈ വർഷം വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. 19 ജില്ലകളിലായി കുറഞ്ഞത് 3,90,000 ആളുകളെയെങ്കിലും പ്രളയം ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇതുവരെ ഏകദേശം 1,71,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. സർക്കാർ 17 ജില്ലകളിലായി 245 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്, കരിംഗഞ്ചിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ളത്.
റിമാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മേയ് അവസാന വാരത്തിലാണ് ആസാം പ്രളയത്തിന്റെ ആദ്യ തരംഗത്തെ അഭിമുഖീകരിച്ചത്. രണ്ടാം തരംഗം കഴിഞ്ഞയാഴ്ച മൺസൂണിന്റെ ആദ്യ വരവോടെ സംസ്ഥാനത്തെ ബാധിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ ഒന്നിനും 19 നുമിടയിൽ ആസാമിൽ 422.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരണയേക്കാൾ 51 ശതമാനം കൂടുതലാണ്. വെള്ളിയാഴ്ച സാധാരണയിൽ നിന്ന് 74 ശതമാനം കുറവ് മഴ രേഖപ്പെടുത്തിയതിന് ശേഷം സ്ഥിതി അല്പം മെച്ചപ്പെട്ടു.
ബരാക്, കുഷിയറ, കോപ്പിലി തുടങ്ങി മൂന്ന് പ്രധാന നദികൾ അപകടനില കവിഞ്ഞ് ഒഴുകുന്നുണ്ടെന്ന് ദുരന്തനിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. കാംരൂപ്, താമുൽപൂർ, ഹൈലകണ്ടി, ഉദൽഗുരി, ഹോജായ്, ധുബ്രി, ബാർപേട്ട, ബിശ്വനാഥ്, നാൽബാരി, ബോംഗൈഗാവ്, ബക്സ, കരിംഗഞ്ച്, സൗത്ത് സൽമാര, ഗോൾപാറ, ദരാംഗ്, ബജാലി, നാഗോൺ, കാച്ചാർ, കാംരൂപ് എന്നിവയുൾപ്പെടെ കുറഞ്ഞത് 19 ജില്ലകളാണ് ഇപ്പോൾ വെള്ളപ്പൊക്ക ദുരിതം നേരിടുന്നത്.
കരിംഗഞ്ചിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, വെള്ളിയാഴ്ച വരെ 2,40,000 ആളുകളെ ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജില്ലയിൽ ഏഴുപേരെങ്കിലും മരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.