വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടു മാത്രം ടൂറിസം പദ്ധതി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
Saturday, June 22, 2024 12:07 PM IST
തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ട് മാത്രമേ മേഖലയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുകയുള്ളുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ.
അടുത്തിടെ കനത്ത മഴയിൽ ഇവിടെ വൻതോതിൽ കുന്നിടിഞ്ഞിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ. ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മുന്നറിയിപ്പ് കണക്കിലെടുക്കാതെ നിർമാണപ്രവർത്തനങ്ങളും നടന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിഞ്ഞു. വീണ്ടും മണ്ണിടിയാതിരിക്കാൻ ചരിവ് നിവർത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം.