വിൻഡീസിന് "ഹോപ്' നല്കി ഹോപ് വെടിക്കെട്ട്; യുഎസിനെ തകര്‍ത്തത് ഒമ്പതു വിക്കറ്റിന്
Saturday, June 22, 2024 10:14 AM IST
ബാര്‍ബഡോസ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ യുഎസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത യുഎസ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 10.5 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ വിൻഡീസ് മറികടന്നു. വിജയത്തോടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ ആതിഥേയർ സജീവമാക്കി.
39 പന്തില്‍ 82 റണ്‍സ് നേടിയ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് വിന്‍ഡീസിനെ അതിവേഗം വിജയത്തിലേക്ക് നയിച്ചത്. എട്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎസിന് മൂന്നു റൺസെടുക്കുമ്പോൾത്തന്നെ ഓപ്പണർ സ്റ്റീവൻ ടെയ്ലറെ (രണ്ട്) നഷ്ടമായി. പിന്നീട് ആന്‍ഡ്രീസ് ഗൗസ് (29), നിതീഷ് കുമാര്‍ (20) എന്നിവർ ചേർന്ന് അമ്പത് കടത്തി. സ്കോർ 51 റൺസിൽ നില്‍ക്കെ നിതീഷ് കുമാർ പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ യുഎസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
ആരോണ്‍ ജോണ്‍സ് (11), മിലിന്ദ് കുമാര്‍ (19), വാന്‍ ഷാക്വിക് (18), അലി ഖാന് (പുറത്താവാതെ 14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീതം നേടിയ ആന്ദ്രേ റസല്‍, റോസ്റ്റണ്‍ ചേസ് എന്നിവരാണ് യുഎസിനെ തകര്‍ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഓപ്പണർമാരായ ഷായ് ഹോപ്പും ജോൺസൺ ചാൾസും ചേർന്ന് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. ജോണ്സണ് ചാള്‍സിന്റെ (14 പന്തില്‍ 15) വിക്കറ്റ് മാത്രാണ് വിന്‍ഡീസിന് നഷ്ടമായത്. നിക്കോളാസ് പുരാന് (12 പന്തില്‍ 27) പുറത്താവാതെ നിന്നു.