അതിരപ്പിള്ളിയിൽ ആംബുലൻസും ബസും തടഞ്ഞ് കബാലി
Saturday, June 22, 2024 6:16 AM IST
അതിരപ്പിള്ളി: മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും ആംബുലൻസും തടഞ്ഞിട്ട് കാട്ടാന കബാലി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ പത്തടിപ്പാലത്തുവച്ചാണ് ചാലക്കുടിയിൽനിന്നു മലക്കപ്പാറയിലേക്കു പോയിരുന്ന കെഎസ്ആർടിസി ബസിനു മുന്നിൽവന്ന് ആന വഴിതടഞ്ഞു നിന്നത്. 20 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ചശേഷമാണ് കാട്ടാന വഴിമാറിയത്.
പിന്നീട് വ്യാഴാഴ്ചതന്നെ രാത്രി പത്തോടെ ആംബുലൻസും തടഞ്ഞിട്ടു. ചാലക്കുടിയിൽനിന്നു വീണുപരിക്കേറ്റ രോഗിയെ ആശുപത്രിയിലാക്കി തിരിച്ചുപോയ പട്ടികജാതി വികസന വകുപ്പിന്റെ ആംബുലൻസാണ് തോട്ടാപുരയ്ക്കു സമീപം നെല്ലിക്കുന്നു വളവിൽ കബാലി തടഞ്ഞിട്ടത്.
അടിച്ചിൽതൊട്ടി കോളനിയിലേക്കുവന്ന യുവാവിനെ നേരത്തേ കബാലി ഓടിക്കുകയും യുവാവിന് പാറക്കെട്ടിൽനിന്നു വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ യുവാവിനെ തമിഴ്നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഈ യുവാവിനെ ആശുപത്രിയിലാക്കി തിരിച്ചുപോയ ആംബുലൻസാണ് രാത്രിയോടെ കബാലി തടഞ്ഞത്.
ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷിനാശമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. നാളുകൾക്കുമുന്പ് കാടുകയറിയ കാട്ടുകൊമ്പൻ രണ്ടാഴ്ച മുന്പാണ് വീണ്ടും വനപാതയിലേക്കെത്തിയത്. വാഹനങ്ങൾക്കുനേരേ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ഈ ആനയുടേത്. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്ക് കൊമ്പന്റെ ആക്രമണശ്രമത്തിനിടയിൽ വീണുപരുക്കേറ്റിട്ടുണ്ട്.
ആനക്കയം മുതൽ ഷോളയാർ വ്യൂ പോയിന്റ് വരെയുള്ള മേഖലയിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്. മുന്പ് വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാൻ ശ്രമിക്കുകയും സ്വകാര്യ ബസിനെ കിലോമീറ്ററുകളോളം പുറകോട്ടെടുപ്പിക്കുകയും ചെയ്തിരുന്നു. മുന്പ് അമ്പലപ്പാറ വൈദ്യുതി നിലയത്തിൽ ജീവനക്കാർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന ഭീതിപരത്തിയിരുന്നു. ഷോളയാർ ഡാമിലെ പ്രവേശനകവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഈ ആനയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.