കൊടുങ്കാറ്റായി സാൾട്ടും ബെയർസ്റ്റോയും; വിന്‍ഡീസിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്
Thursday, June 20, 2024 10:34 AM IST
സെന്റ് ലൂസിയ: ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ എട്ടുവിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
47 പന്തുകളില്‍ 87 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. ജോണി ബെയർസ്റ്റോ (26 പന്തില്‍ പുറത്താകാതെ 48) വിജയത്തിൽ നിർണായക സംഭാവന നല്കി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് ഓപ്പണർമാരായ ബ്രണ്ടൻ കിംഗും (23) ജോൺസൺ ചാൾസും (38) ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്കോർ 40 റൺസിൽ നില്‍ക്കെ ബ്രണ്ടൻ കിംഗ് റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെ നിക്കോളാസ് പുരാൻ (36) ജോൺസൺ ചാൾസിനൊപ്പം ചേർന്ന് സ്കോർ ഉയർത്തി.
സ്കോർ 94 റൺസിൽ നില്‍ക്കേ ചാൾസ് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ നായകൻ റോവ്മാൻ പവൽ തകർത്തടിച്ചതോടെ സ്കോർ ഉയർന്നു. 17 പന്തില്‍ അഞ്ചു സിക്സറുകള്‍ പറത്തിയാണ് പവല്‍ 36 റണ്‍സെടുത്തത്. ആന്ദ്രെ റസൽ (ഒന്ന്) നിരാശപ്പെടുത്തിയെങ്കിലും 15 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്ന ഷെർഫാൻ റുഥർഫോർഡ് വിൻഡീസിനെ മാന്യമായ സ്കോറിലെത്തിച്ചു.
ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മൊയീൻ അലി, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽത്തന്നെ നയം വ്യക്തമാക്കി. തകർത്തടിച്ച ഫിൽ സാൾട്ടും ജോസ് ബട്ലറും ചേർന്ന് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. സ്കോർ 67 റൺസിൽ നില്‍ക്കെ ജോസ് ബട്ലറും (25) പിന്നാലെ മൊയീൻ അലിയും (13) പുറത്തായെങ്കിലും ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് സാൾട്ട് വിജയത്തിലേക്ക് പറന്നിറങ്ങി.
വിൻഡീസിനു വേണ്ടി ആന്ദ്രെ റസൽ, റോസ്ടൻ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.