മദ്യനയത്തിൽ ഒരു ശിപാർശയും ലഭിച്ചിട്ടില്ല; ഡയറക്ടര്‍ വിളിക്കുന്ന എല്ലാ യോഗവും അറിയണമെന്നില്ലെന്ന് മന്ത്രി റിയാസ്
Wednesday, June 19, 2024 12:55 PM IST
തിരുവനന്തപുരം: മദ്യനയത്തിൽ ഒരു ശിപാർശയും ടൂറിസം വകുപ്പ് സർക്കാരിന് നൽകിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ. ടൂറിസം ഡയറക്ടര്‍ പ്രതിമാസം നാല്പതിലധികം യോഗങ്ങൾ വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ ചോദ്യോത്തര വേളയിൽ റോജി എം. ജോണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മേയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിൽ, മദ്യനയവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.
മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലല്ല ടൂറിസം ഡയറക്ടര്‍ യോഗം ചേര്‍ന്നത്. ടൂറിസം മന്ത്രിക്ക് അറിയാത്ത യോഗമാണെന്ന് ഡയറക്ടര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ കുറിപ്പ് ഇറക്കിയതിന് പുറമെ താനും നിലപാട് വ്യക്തമാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരിലും പ്രതിപക്ഷത്തെ എല്ലാവരും തൃപ്തരായിക്കൊള്ളണമെന്നില്ല. മന്ത്രിമാര്‍ രാജിവയ്ക്കണമെന്നതുള്പ്പെടെ പല ആഗ്രഹങ്ങളുമുണ്ടാകാം. പല നറേറ്റീവ് സൃഷ്ടിക്കാന്‍ ആഗ്രഹമുണ്ടാകും. ആ ഫ്രെയിമിലേക്ക് തന്നെ പെടുത്തേണ്ടതില്ലെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രാവല്‍മാര്‍ട്ട് സൊസൈറ്റി, ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ, അസോസിയേഷന് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള തുടങ്ങിയ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലും വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിലെ ടൂറിസം വ്യവസായ വികസനം സംബന്ധിച്ചും ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറി ടൂറിസം വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.