കോയമ്പത്തൂരിൽ മലയാളികൾക്കു നേരെ ആക്രമണം; സൈനികന് അടക്കം നാല് പേര് അറസ്റ്റില്‍
Sunday, June 16, 2024 5:42 PM IST
കൊച്ചി: സേലം - കൊച്ചി ദേശീയപാതയിൽ മലയാളികൾ സഞ്ചരിച്ച കാർ അടിച്ച് തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ സൈനികന് അടക്കം നാല് പേര് അറസ്റ്റില്‍.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണെന്ന് പോലീസ് പറഞ്ഞു
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്.

എൽആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലിൽ കാർ നിർത്തിയപ്പോൾ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രിൽ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.
സംഭവത്തെക്കുരിച്ച് കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വീഡിയോയും കൈമാറിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.