പൈനാവിൽ വീടുകൾക്ക് തീയിട്ട സംഭവം: പ്രതി പിടിയിൽ
Sunday, June 16, 2024 4:33 PM IST
ഇടുക്കി: പൈനാവിൽ വീടുകൾ തീവച്ച് നശിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊച്ചുമലയിൽ അന്നക്കുട്ടി, മക്കളായ ജിൻസ്, ലിൻസ് എന്നിവരുടെ വീടുകൾക്ക് തീവച്ച കേസിൽ അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സന്തോഷ് വീടുകൾക്ക് തീവച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സന്തോഷ് പൈനാവിലെത്തി വീടുകൾക്ക് തീയിട്ടത്.
അന്നക്കുട്ടിയുടെയും ലിൻസിന്റെയും വീട് പൂർണമായും ജിൻസ് താമസിക്കുന്ന വീട് ഭാഗീകമായും കത്തിനശിച്ചു. ഭാര്യാ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതി വീടുകൾക്ക് തീവച്ചതെന്ന് പോലീസ് പറഞ്ഞു. വീടുകൾക്ക് തീവച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ ബോഡിമെട്ടിൽ നിന്നുമാണ് പിടികൂടിയത്.
ജൂൺ അഞ്ചിനാണ് സന്തോഷ് ഭാര്യാ മാതാവ് അന്നക്കുട്ടിയെയും മകൻ ലിൻസിന്റെ മകൾ ലിയയെയും പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്. സന്തോഷിന്റെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് ഇയാളുടെ സമ്മതം ഇല്ലാതെയാണ് അയച്ചത്.
ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായതായി പോലീസ് പറഞ്ഞു.