മോദി സർക്കാർ 3.0: അമിത് ഷായും ഗഡ്കരിയും രാജ്നാഥ് സിംഗും ഉറപ്പിച്ചു; പ്രധാന വകുപ്പുകൾ വിട്ടുകൊടുക്കില്ല
Sunday, June 9, 2024 1:08 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ തലസ്ഥാനത്ത് അന്തിമഘട്ടത്തിലാണ്. കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണു സൂചന. മുൻ മന്ത്രിസഭയിൽ നിന്ന് അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, പ്രൾഹാദ് ജോഷി, പീയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു എന്നിവർ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ചു.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആഭ്യന്തരം കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള ചർച്ചകളുമുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി.നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും.
സഖ്യകക്ഷിയായ ടിഡിപിക്ക് ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യത. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്.
ജെഡി-യുവിൽനിന്ന് ലലൻ സിംഗ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡി-യുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരിയും അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയിലെത്തുമെന്നാണ് കരുതുന്നത്.
അതേസമയം, ജെഡി-എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിക്ക് കൃഷി മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. കർണാടകയിൽ നിന്ന് ഒരു ബിജെപി എംപിമാർക്കും ഇതുവരെ ഡൽഹിക്ക് വരാൻ നിർദേശം കിട്ടിയിട്ടില്ല.
ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് ഒരു കാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും നല്കാനാണ് സാധ്യത. ശ്രീരംഗ് ബർനെയും പ്രതാപ് റാവു ജാദവുമാണ് മന്ത്രിമാരാകാൻ സാധ്യതയുള്ളവർ. അതേസമയം, എൻസിപി അജിത് പവാർ പക്ഷത്ത് നിന്ന് രാജ്യസഭാ എംപി പ്രഫുൽ പട്ടേലിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്.
കേരളത്തില് നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. തമിഴ്നാട് ബിജെപി അധ്യക്ഷന് കെ. അണ്ണാമലൈയും കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന.
വൈകുന്നേരം 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.