എന്‍സിപി അജിത് പവാര്‍ പക്ഷം മുംബൈയില്‍ യോഗം ചേരുന്നു
Thursday, June 6, 2024 2:36 PM IST
മുംബൈ: തെരഞ്ഞെടുപ്പിലെ തിരിച്ചടി അടക്കം വിലയിരുത്താന്‍ എന്‍സിപി അജിത് പവാര്‍ പക്ഷം മുംബൈയില്‍ യോഗം ചേരുന്നു. അജിത് പവാറിന്റെ വസതിയിലാണ് യോഗം. പാർട്ടി പിളർപ്പിലേക്കാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതൃത്വം യോഗം ചേരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ച നാല് സീറ്റില്‍ മൂന്നിടത്തും അജിത് പവാര്‍ പക്ഷം പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് അടുത്ത ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് തുടരുന്നത് രാഷ്ട്രീയഭാവിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് അജിത് പക്ഷത്തുള്ള എംഎല്‍എമാര്‍.
ഇതോടെ 19 എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് കൂടുമാറാന്‍ തയാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്തുവന്നിരുന്നു. ശേഷിക്കുന്ന എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തുന്നതായാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി (ശരദ് പവാര്‍) ശിവസേന (ഉദ്ധവ് താക്കറെ) പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യം ആകെയുള്ള 48 സീറ്റില്‍ 30ലും വിജയിച്ചിരുന്നു. എന്‍സിപി ശരദ് പവാര്‍ പക്ഷം മത്സരിച്ച 10ല്‍ എട്ട് സീറ്റിലും വിജയിച്ചു. 19 എംഎല്‍എമാര്‍ കൂടി വരുന്നതോടെ ഔദ്യോഗിക പാര്‍ട്ടി പദവിയും ചിഹ്നവും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ശരദ് പവാര്‍ പക്ഷത്തിന്റെ ആലോചന.