പാക്കിസ്ഥാൻ ജയിലിൽ കഴിഞ്ഞ അമ്മയെയും മകനെയും ഇന്ത്യയ്ക്ക് കൈമാറി
Friday, May 31, 2024 1:20 AM IST
ന്യൂഡൽഹി: രേഖകളില്ലാതെ പാക്കിസ്ഥാനിൽ പ്രവേശിച്ചതിന് അറസ്റ്റിലായി തടവിലായ യുവതിയെയും മകനെയും ഇന്ത്യയ്ക്ക് കൈമാറി. ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം വാഗാ അതിർത്തിയിൽ വച്ച് ഇന്ത്യൻ സേനയ്ക്കാണ് ഇവരെ കൈമാറിയത്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ ജയിലിൽ നിന്ന് മോചിതരായ വാഹിദ ബീഗത്തെയും അവരുടെ പ്രായപൂർത്തിയാകാത്ത മകൻ ഫായിസ് ഖാനെയുമാണ് ബുധനാഴ്ച വാഗാ അതിർത്തിയിൽ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറിയത്. ഇരുവരും ഒരു വർഷത്തിലേറെ നീണ്ട തടവുശിക്ഷ അനുഭവിച്ചിരുന്നു.
ആസാമിലെ നാഗോൺ ജില്ലയിൽ താമസിക്കുന്ന വാഹിദ, കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ നിന്ന് ചമൻ അതിർത്തി വഴി അനധികൃതമായി പാകിസ്ഥാനിലേക്ക് കടക്കുന്നതിനിടെയാണ് മകനോടൊപ്പം അറസ്റ്റിലായത്. ഒരു ഇന്ത്യൻ ട്രാവൽ ഏജന്റിന്റെ കബളിപ്പിക്കലിലാണ് താൻ പാകിസ്ഥാനിലെത്തിയതെന്ന് വഹിദ ഇവിടെ അധികാരികളോട് പറഞ്ഞു.
ഇവരെ കൂടാതെ രണ്ട് ഇന്ത്യൻ പൗരൻമാരായ ഷബീർ അഹമ്മദ്, സൂരജ് പാൽ എന്നിവരെയും ബിഎസ്എഫിന് കൈമാറി.