ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടന്നു; ആരാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി
Thursday, March 7, 2024 2:39 PM IST
കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്നും 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നതു നല്ലതല്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നതു നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരാജയപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.
വ്യാജലഹരിക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമർശനമുന്നയിച്ചത്. വ്യാജ ലഹരിക്കേസില്‍ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നതിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി.
വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ വൈകാതെ മറുപടി സത്യവാംഗ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോടും എക്സൈസ് കമ്മീഷണറോടും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
72 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന സംഭവം തന്റെ അന്തസിനെ ബാധിച്ചെന്നും എക്സൈസ് വകുപ്പിന് സംഭവിച്ച പിഴവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഷീല സണ്ണിയുടെ ആവശ്യം.
വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേര്‍ത്തത്. അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലാണ്. യഥാര്‍ഥ സംഭവവും എക്സൈസ് മഹസറും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പടെ പിഴവുണ്ടെന്നുമാണ് ഷീല സണ്ണിയുടെ ആക്ഷേപം.
കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതിനെ തുടർന്ന് ഷീലാ സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലഹരിമരുന്ന് അല്ലെന്ന് തെളിഞ്ഞു.
തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും ഷീലയെ കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല.