സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി
Thursday, February 22, 2024 3:58 PM IST
കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമീപകാലത്തെ പോലീസ് നടപടികൾ കണ്ടാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമ്പാശേരി സിയാല്‍ കൺവൻഷൻ സെന്ററില്‍ നടത്തിയ നവകേരള സ്ത്രീസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളിൽ, കുറ്റവാളി എത്ര ഉന്നതനായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലിടങ്ങളിലും ഓഫീസുകളിലും നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങളെ സംബന്ധിച്ച സ്ത്രീകളുടെ പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾക്കും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം സ്തീകള്‍ പങ്കെടുത്ത പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവരും അൻവർ സാദത്ത് എംഎൽഎ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാർഷിക മേഖലകളിലെ പ്രതിനിധികൾ, പരമ്പരാഗത വ്യവസായ മേഖല, ഐടി, കലാ- സാഹിത്യ- കായിക മേഖലകൾ, ആദിവാസി, ട്രാൻസ് വനിതകൾ, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ് സംഘടിപ്പിച്ചത്.