കൂടത്തായി കേസ്: ജോളിയുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും
Tuesday, January 30, 2024 9:33 AM IST
കൊച്ചി: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിൽ പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണം എന്നാണ് ജോളിയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.
എന്നാൽ, സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ് പ്രോസിക്യൂഷന്റെ വാദം. ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് എതിര്‍വാദമുയര്‍ത്തി.
നേരത്തെ, കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിൽനിന്നു കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ജോളി നല്കിയ ഹർജി സുപ്രീംകോടതി മാറ്റിവച്ചിരുന്നു.
കോഴിക്കോട് കൂടത്തായിയിൽ ബന്ധുക്കളായ ആറുപേരെ ഭക്ഷണത്തിൽ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. എന്നാൽ കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം.
കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.