കുറ്റവിമുക്തയാക്കണമെന്ന് കൂടത്തായി കേസ് പ്രതി ജോളി; ഹർജി മാറ്റിവച്ച് സുപ്രീംകോടതി
Monday, January 8, 2024 2:05 PM IST
ന്യൂഡൽഹി: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിൽനിന്നു കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ജോളി നല്കിയ ഹർജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിക്കു വേണ്ടി അഭിഭാഷകൻ സച്ചിൻ പവഹ ഹാജരായി.
കോഴിക്കോട് കൂടത്തായിയിൽ ബന്ധുക്കളായ ആറുപേരെ ഭക്ഷണത്തിൽ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. എന്നാൽ കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം.
കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.