കേരള ഗവർണർക്കും വിമർശനം, ഈ വർഷമുണ്ടായ "അലോസരപ്പെടുത്തുന്ന' സംഭവങ്ങളെ പറ്റി ജസ്റ്റിസ് ആർ.എഫ് നരിമാൻ
വെബ് ഡെസ്ക്
Saturday, December 23, 2023 6:05 AM IST
ന്യൂഡൽഹി∙ രാജ്യത്ത് ഈ വർഷമുണ്ടായ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ വിവരിച്ച് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എഫ്.നരിമാൻ. പ്രധാനമായും നാലു സംഭവങ്ങളെ പറ്റിയാണ് അദ്ദേഹം വിവരിച്ചത്. ഇതിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള പരാമർശവുമുണ്ട്.
കേരള നിയമസഭ പാസാക്കി നൽകിയ എട്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ അലസോരപ്പെടുത്തുന്ന സംഭവമായി നരിമാൻ വ്യക്തമാക്കുന്നു.
സുപ്രീം കോടതി ഇടപെട്ടതോടെ അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനെയും നരിമാൻ വിമർശിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ഈ വർഷം സംഭവിച്ചവയിൽ അലോസരപ്പെടുത്തുന്ന സംഭവങ്ങളിൽ മൂന്നാമത്തെതായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ പറ്റി നരിമാൻ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കും വിധം ബിബിസി ഇറക്കിയ ഡോക്യുമെന്‍ററിയും അതിനെതിരായ കേന്ദ്ര സർക്കാരിന്‍റെ പ്രതികാര നടപടിയും അലോസരപ്പെടുത്തുന്ന സംഭവമായി നരിമാൻ ചൂണ്ടിക്കാട്ടുന്നു.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്, തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പാസാക്കിയ ഭേദഗതി ബിൽ തുടങ്ങിയവയും അലോസരപ്പെടുത്തുന്ന സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.